Saturday, March 19, 2011

കീചക വധം ഒന്നാം പര്‍വം ​!

അസൂയാലുക്കളും ഒട്ടനവധി ശത്രുക്കളും നിറഞ്ഞു നിന്നൊരു കാലം ! മൊട്ടക്കുന്നിന്‍റെ പച്ചപ്പിനു പോലും ഞങ്ങളുടെ ഒരുമയിന്‍മേല്‍ അസൂയ തോന്നിയിരുന്നു എന്ന് തോന്നിയ  കാലം ,ആ കാലത്താണീ കഥ അരങ്ങേറുന്നത്.കീചകനെ ദീപുട്ടന്‍ ആദ്യം കാണുന്നത് അടുത്ത ബെഡ്ഡില്‍ കിടക്കുന്ന അഗ്രജനായിട്ടാണ്.


 " തിന്നാനൊന്നുമില്ലേഡേയ്

ഭയഭക്തി ബഹുമാനത്തോടെ ഞാന്‍ എന്‍റെ തകരപ്പെട്ടി  തുറന്ന് അതിലുണ്ടായിരുന്ന  രണ്ട് ഓറഞ്ച് എടുത്തു സമര്‍പ്പിച്ചു. ക്ഷണനേരം കൊണ്ട്  എന്‍റെ അര്‍പ്പണം സ്വീകരണവും ഭോജനവും കഴിഞ്ഞു!



" ഹൊ ഭയങ്കര പുളി, എന്താഡെ പുളിങ്കുരു കൊടുത്താണോ ഓറഞ്ച് വാങ്ങിയേ! അപ്പന്‍റെ കയ്യില്‍ കാശൊന്നുമില്ലായിരുന്നോ ?"



എനിക്കിതു വേണം  കാശു കൊടുത്തു വാങ്ങിയ അടിയല്ലേ ഇത് ! അഗ്രജ ബഹുമാനം കൊണ്ടും , പിന്നെ  കീചകന്‍റെ തടിയും വണ്ണവും  കണ്ടും ഞാന്‍ പല്ലുകടി പോലും മനസ്സിലൊതുക്കി!. പക്ഷെ ദീപുട്ടന്‍റെ ഡയറിയില്‍ കീചകനൊരു പേജ് ഡെഡിക്കേറ്റ് ചെയ്തു......

മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി, കീചകന്‍ പ്രകൃതിയെ വെല്ലുന്ന വിധം നീചനായ്ക്കൊണ്ടിരുന്നു, ദീപുട്ടന്‍റെ ഡയറിയില്‍ കൊള്ളാത്ത വിധം ! വെറുതെ പോലും മുന്നില്‍ക്കൂടി നടന്നുപോകുന്ന ആരെയും കീചകന്‍ വെറുതേ വിടാറില്ല, ഒന്നുകില്‍ തലക്കൊരു മുട്ട്, അല്ലെങ്കില്‍ ചന്തിക്കൊരു തട്ട്, ഒരു കളിയാക്കല്‍, അല്ലെങ്കില്‍ കമന്റ്‌, ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ ഓടി വന്നു ബാറ്റു വാങ്ങി, മറ്റുള്ളവര്‍ ക്ഷീണിക്കുവോളം ബോള്‍ ചെയ്യിക്കുക, ആഞ്ഞടിച്ച് വല്ല കാട്ടിലോട്ടും ബോള്‍ കളഞ്ഞ് സിക്സര്‍ എന്ന് അലറി വിളിച്ച് പന്ത് തിരയാന്‍ കൂടി നില്‍ക്കാതെ കടന്നു കളയുക, ലൈനില്‍ നിലാക്തെ ഇടയില്‍ കയറി വെള്ളമെടുക്കുക, ബുദ്ധിമുട്ടി പിടിച്ചു വെച്ച വെള്ളം അടിച്ചു മാറ്റുക, പാരെന്റ്സ് ഡേ കഴിഞ്ഞാല്‍ പാവം പിള്ളേരെ പേടിപ്പിച്ച് ഈറ്റബിള്‍സ് കൈക്കലാക്കുക, ഇത്യാദി എല്ലാ പ്രവര്‍ത്തികളിലും കീചകന്‍ മുന്നിട്ടു നിന്നു. 

അങ്ങനെയിരിക്കെ കീചകനൊരു പുതിയ നേരം  കൊല്ലി കിട്ടി, ആല്ബര്‍ട്ട് ഐന്സ്റ്റീനെ ഗുരുവായി മാനിച്ചു വാങ്ങിയ ഒരു ടെസ്റ്റെര്‍ ! മൊട്ടക്കുന്നിന്ടെ ഓരോ സ്വിച്ചിന്റെയും സ്പന്ദനങ്ങളളന്നു നെഞ്ചും വിരിച്ചു നടക്കുന്ന നേരം മൈന്‍ സ്വിച്ചുകള്‍ പോലും ഭയന്നൊളിച്ചു.

അങ്ങനെ ആ നാള്‍ വന്നെത്തി, കീചകന്റെ, ദൈവം കുറിച്ച നാള്‍ ....!

ക്ളാസ്സില്‍ നിന്നും ഭക്ഷണം വിളമ്പി കൊടുക്കാന്‍ ഡൈനിംഗ്  ഹാളില്‍  പോകുന്ന വഴി  ഹോസ്റ്റലില്‍  എത്തിയ ദീപുട്ടന്‍റെ കണ്ണുകള്‍ ഒരു ടെസ്റ്ററിന്‍മേലുടക്കി..

ഇതു തന്നെ അവസരം ..


ചുറ്റും ഒന്നു കണ്ണോടിച്ച് ആരും കാണുന്നില്ലെന്നുറപ്പു വരുത്തി ദീപുട്ടന്‍ ടെസ്റ്റര്‍ കൈക്കലാക്കി. ക്ഷണനേരം കൊണ്ട്  പുറകുഭാഗം  തുറന്ന് കുടലും മാലയും വലിച്ചു പറിച്ചു കളഞ്ഞു. പിന്നെ ഒരു ഭിഷഗ്വരന്റെ     കൈവഴക്കത്തോടെ സ്പ്രിംഗ് വലിച്ചു നീട്ടി തിരിച്ചു വച്ച് അടച്ചു! സംഗതി ക്ളീന്‍! , വല വച്ചു  മൃഗത്തെ  കാത്തിരിക്കുന്ന വേടന്‍റെ സംതൃപ്തി  ദീപുട്ടന്ടെ കണ്ണുകളില്‍ ഒളി മങ്ങിയൊ? !...

അയ്യ്യ്യൊ............................................


ഒരാര്‍ത്തനാദം തിലക്‌ ഹൌസിലാകെ മുഴങ്ങിക്കേട്ടു, തിലകന്‍റെ മീശ ഒന്നു വിറച്ചുവോ!?!? ബള്‍ബുകള്‍ ഒന്ന്  വിറച്ചു  കത്തിയോ?? എല്ലാവരും  അങ്ങോട്ടു കുതിച്ചു.

ദാ കിടക്കുന്നു നമ്മുടെ കീചകന്‍ കൊണിപ്പടിയിലെ മെയിന്‍ സ്വിച്ചിന്‍റെ താഴെ! കുറച്ചപ്പുറത്തായി ദീപുട്ടന്റെ വല!!

 എന്താടാ പട്ടികളെ നോക്കി നില്ക്കുന്നത്, ഓടടാ..!

കീചകന്റെ അലര്‍ച്ച  മോട്ടക്കുന്നിനെ കുലുക്കിയൊ?!


വാല്‍ കഷ്ണം  : ദീപുട്ടന്‍ കുറച്ചു കാലം സന്യാസ ജീവിതം നയിച്ചു! പാപങ്ങളൊക്കെ കഴുകിക്കളയണ്ടേ !!!?

കീചകന്‍ ഇത്തിരി നന്നായെങ്കിലും എകദേശം അതുപൊലെ തന്നെ തുടര്‍ന്നു

സമര്‍പ്പണം : ദീപുട്ടനിതൊന്നും ചെയ്യാനുള്ള കാലിബര്‍ ഇല്ലെന്നു കീചകനൊരു അഭിപ്രായമുള്ളതിനാല്‍ സംശയത്തിന്റെ  നിഴലില്‍ പീഡിപ്പിക്കപ്പെട്ട ചിലര്‍ക്ക്!

 


to b continued...