Sunday, August 14, 2016

ഒരു കടന്നല്‍ കുത്തും, ഇമ്പോസിഷനും

   സുശീല സിസ്റ്റര്‍ ദീപുട്ടന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിസ്റ്റര്‍ ആയിരുന്നു. മറ്റൊന്നും കൊണ്ടല്ല, നാഴികക്ക് നാപ്പതു വട്ടമെന്ന പോലെ തലവേദന, വയറുവേദന, കൈകാല്‍ വേദന, മുറിവ്, ഉളുക്ക്, ചതവ് എന്നീ വിവിധ രോഗങ്ങളുമായി ഇടയ്ക്കിടെ സിസ്റ്ററുടെ ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ അറ്റെന്‍ഡന്‍സ് വാങ്ങിയ ചുരുക്കം ചിലരില്‍ ഒന്ന് ദീപുട്ടനായിരുന്നു. കാണുമ്പോള്‍ തന്നെ സിസ്റ്റര്‍ ചോദിക്കും, ഇന്നെന്താ കള്ളാ നിനക്ക് അസുഖം എന്ന്! ക്ലാസ് ഒഴിവാക്കുന്നതിലും കൂടുതലായി എന്നും അതിരാവിലെ ഉള്ള പീ ടീ ഒഴിവാക്കാനായിരുന്നു ദീപുട്ടന്റെ മിക്കപ്പോഴും ഉള്ള ശ്രമം.

   അങ്ങിനെ ഇരിക്കെ ഒരു ദിവസം സയന്‍സ് ടീച്ചര്‍ ക്ലാസ്സില്‍ ഒട്ടുമിക്ക കുട്ടികള്‍ക്കും ഇമ്പോസിഷന്‍ കൊടുത്തു, പത്തും ഇരുപതും അല്ല, അഞ്ഞൂറ് വീതം! ടീച്ചര്‍ ആണെങ്കില്‍ ദേഷ്യം വന്നാല്‍ പുറം കയ്യില്‍ മരത്തിന്റെ സ്കൈല്‍ വിലങ്ങനെ പിടിച്ച് ആണ് അടിക്കുക, അതും മിനിമം മൂന്നു വട്ടം. അത് കൊണ്ട് തന്നെ എല്ലാവരും സെല്‍ഫ് സ്റ്റഡി കഴിഞ്ഞും രാത്രി തന്നെ ഇരുന്ന് എഴുത്ത് തുടങ്ങി. ദീപുട്ടനും എഴുതി , പക്ഷെ ഒരു പത്തിരുനൂറു കഴിഞ്ഞപ്പോഴേക്കും ദീപുട്ടന്‍ ക്ഷീണിച്ച് ഉറക്കം തൂങ്ങിത്തുടങ്ങി. ബാക്കി വന്നത്, അതിരാവിലെ എണീറ്റ് എഴുതാമെന്ന ദൃഡനിശ്ചയത്തില്‍ ദീപുട്ടന്‍ സ്വൈര്യമായി ഉറങ്ങി. രാവിലത്തെ പ്രാരാബ്ദങ്ങള്‍ ഒക്കെ കഴിഞ്ഞപ്പോഴേക്കും ദീപുട്ടന് സമയം കിട്ടിയില്ല എന്ന് മാത്രമല്ല, ബാക്കി ഉള്ളവര്‍ മിക്കവാറും രാത്രി തന്നെ പണി തീര്‍ത്തത് കൊണ്ട് ദീപുട്ടന്റെ കൂടെ അടി വാങ്ങാനും, ബെഞ്ചില്‍ കയറിനില്‍ക്കാനും വേറെ ആരും ഇല്ലെന്നുമായി. എന്തിനേറെ പറയുന്നു, പേടിപ്പനി പിടിച്ച ദീപുട്ടന്‍ നേരെ വിട്ടു, സുശീല സിസ്റെരുടെ സമക്ഷത്തിലെക്ക്.

   “സിസ്റ്റര്‍, ഭയങ്കര കാലു വേദന, ഇന്ന് ക്ലാസ്സില്‍ പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല”

   “എടാ മടിയാ, കുറച്ചു നടന്നാലേ കാലൊക്കെ ഒന്ന് ശരിയാകൂ, നീ വേലയിറക്കാതെ ക്ലാസ്സില്‍ പോ” 

   സിസ്റ്റര്‍ ഒരു മയവുമില്ലാതെ ദീപുട്ടനെ ആട്ടിയോടിച്ചു. ദീപുട്ടന്‍ തന്റെ പതിനെട്ടാമത്തെ അടവായ മുതലക്കണ്ണീര്‍ ഒഴുക്കാന്‍ തുടങ്ങി, പക്ഷെ സിസ്റെരുടെ മനസ്സലിയുന്ന ഒരു ലക്ഷണവും ഇല്ല, അവസാനം സഹികെട്ട സിസ്റ്റര്‍ ദീപുട്ടന് രണ്ടു ബ്രുഫിന്‍ ഗുളികയും പിന്നെ പുരട്ടാന്‍ ഒരു ക്രീമും തന്നു വിട്ടു. തന്റെ പ്ലാന്‍ പൊളിഞ്ഞതില്‍ അത്യധികം വ്യസനത്തോടെ ദീപുട്ടന്‍ ഇനിയെന്ത് എന്നാ ആലോച്ചനയോടു കൂടി മെല്ലെ ക്ലാസ്സിലേക്ക് നടന്നു. അപ്പോഴാണ്‌ ബള്‍ബ്‌ കത്തിയത്! യൂറേക്കാ.. ദീപുട്ടന്‍ വേഗം തന്നെ ക്രീം തുറന്ന് വലത്തുകയ്യിലെ നടുവിരലില്‍ നന്നായി തേച്ചു പിടിപ്പിച്ചു. സ്വതേ തടിച്ചു കുറുകിയ വിരല്‍ എണ്ണമയം ഉള്ള ക്രീം പുരണ്ടപ്പോള്‍ സാമാന്യത്തില്‍ അധികം തടിച്ച പോലെ കാണപ്പെട്ടു, മാത്രമല്ല ക്ലാസ്സില്‍ ചോദിച്ച എല്ലാവരോടും ദീപുട്ടന്‍ വിരലില്‍  കടന്നല്‍ കുത്തി എന്നുള്ള ഒരു കഥയും പടച്ചു വിട്ടു. മൂന്നാമത്തെ പിര്യെഡില്‍ സയന്‍സ് ടീച്ചര്‍ വന്നു എന്ന് മാത്രമല്ല ഇമ്പോസിഷന്‍ എഴുതാത്തവരോട് എഴുന്നേറ്റു നില്‍ക്കാനും പറഞ്ഞു. രണ്ടാമത്തെ ബെഞ്ചില്‍ ദീപുട്ടന്‍ തന്റെ പൂര്‍ത്തിയായ ഇരുനൂറും കൊണ്ട് ടീച്ചര്‍ വരുന്നതും കാത്ത് നിന്നു. ഓരോരുത്തരോട് ചോദിക്കുന്നു, ആവശ്യത്തിന് അടിയും കിഴുക്കും കൊടുക്കുന്നു, പിറ്റേ ദിവസത്തേക്ക് വീണ്ടും ഇമ്പോസിഷന്‍ കൊടുക്കുന്നു, പിന്നെ അടുത്ത ഇരയിലെക്ക് നീങ്ങുന്നു, അങ്ങനെ ദീപുട്ടന്റെ ഊഴവും വന്നു.
കടപ്പാട് : ഗൂഗിള്‍

“ഞാന്‍ ഇരുനൂറു വട്ടം എഴുതി മിസ്സ്‌”

“ ഓ നന്നായി, ബാക്കി ഞാന്‍ എഴുതാം , എന്താ?” മിസ്സ്‌ പുച്ഛത്തോടെ കളിയാക്കി

ദീപുട്ടന്‍ തന്റെ ക്രീം തേച്ചു തടിപ്പിച്ച വിരല്‍ കാണിക്കുന്നു, മുഖത്ത് വിനയവും, നിഷ്കളങ്കതയും, സത്യസന്ധതയും, ദൈന്യതയും ആവോളം വാരിപ്പൂശുന്നു, പിന്നെ ഇടറിയ ശബ്ദത്തില്‍ പറയുന്നു,

 “ഇന്നലെ രാത്രി കടന്നല്‍ കുത്തി മിസ്സ്‌, ഭയങ്കര വേദനയായിരുന്നു, അതുകൊണ്ട് ഇത്രയേ എഴുതാന്‍ സാധിച്ചുള്ളൂ”

ദേ കിടക്കുന്നു മിസ്സ്‌! ഫ്ലാറ്റ്...

“കണ്ടു പഠിക്കെടാ മടിയന്മാരെ, ഇങ്ങനെ വേണം കുട്ടികളായാല്‍, കൈ വയ്യാതിരുന്നിട്ടും അവന്‍ തന്നാല്‍ ആവുന്നത്ര എഴുതി! 

മിസ്സ്‌ ദീപുട്ടനെ വാത്സല്യത്തോടെ ചേര്‍ത്തു പിടിച്ചു.


വാല്‍ക്കഷ്ണം:- ടീച്ചരുടെ വാല്‍സല്യവും, രണ്ടു മൂന്നു ദിവസം കയ്യിനെപ്പറ്റി ഉള്ള ചോദ്യവും ദീപുട്ടനില്‍ വളരെയേറെ കുറ്റ ബോധം ഉണര്‍ത്തി എന്നത് പലര്‍ക്കും അറിയാത്ത ഒരു സത്യം. അതിനു ശേഷം, എത്ര വൈകിയാലും ഹോം വര്‍ക്കും ഇമ്പോസിഷനും എഴുതാതെ ദീപുട്ടന്‍ ഒരിക്കലും ക്ലാസ്സില്‍ വന്നിട്ടില്ല എന്നതും പരമാര്‍ത്ഥം.

1 comment:

  1. കൊള്ളാം ദീപൂട്ടാ.ഇനിയും കഥകളുമായി വാ.വരാം.!!!!!!

    ReplyDelete